2023, മേയ് 2, ചൊവ്വാഴ്ച

തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍


ലോകം ഉറങ്ങിക്കിടക്കെയാവും
അതുണ്ടാവുക.

കണ്ടവര്‍ ആരുമുണ്ടാവില്ല
ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം
അവിടവിടയായി അവശേഷിപ്പിക്കും..........

ആള്‍കൂട്ടത്തിനിടയ്ക്ക് വന്നുനില്‍ക്കും
ആരോ ഒരാള്‍ ;
ആരുമറിയില്ല
ഒരു നിമിഷനേരത്തില്‍
പോയ്മറയുന്നത്...


ശേഷം എന്തെന്ന ചോദ്യമില്ല.
ആരായിരുന്നു?
എവിടെനിന്നായിരുന്നു?
എന്തിനായിരുന്നു?
ചില ചോദ്യങ്ങള്‍മാത്രം
എന്നും ഉയര്‍ന്നുവരും
വാക്കുകളില്‍ "നടുക്കമായും"
കാഴ്ച്ചയില്‍ "ഭീകരമായും"
ലോകം അപ്പോള്‍ ഉണര്‍ന്നു കഴിഞ്ഞിട്ടുണ്ടാവും.

********************************
23 അഭിപ്രായം ഇങ്ങനെയൊക്കെ

2009, മേയ് 24, ഞായറാഴ്‌ച

വെറുതെ, ജീവിതത്തെക്കുറിച്ച്, എന്തിനോ!



നിങ്ങ
ള്‍ ജീവിതത്തെ കണ്ടിട്ടുണ്ടോ
ചിലരുടെ ചിരിയില്‍ തൂങ്ങി
ചിലകഥകളില്‍ നിറഞ്ഞ്
ചിലവഴികളിലങ്ങിനെ അനാഥമായ് കിടക്കുന്നുണ്ടത്
അരുവിയായും കൊച്ചോളങ്ങളായും
ചില മഴകളില്‍ മാത്രം നിറഞ്ഞും
ചില വഴികളോടുമാത്രം
'കിന്നാരം പറഞ്ഞും.'

ജീവിതത്തേ നിങ്ങള്‍ കണ്ടിട്ടുണ്ടോ
കൂറ്റന്‍ കുന്നുകള്‍ ക്കുമുകളില്‍
പാറക്കൂട്ടങ്ങള്‍ക്കിടയില്‍
ആരും കൊത്തിവെക്കാത്തതുകാരണമാവാം
ജീവിതം ഒരു ശില്‍പം പോലുമാവാതെപോയത്........

ഒരുദിനം
വഴിയില്‍ വെച്ചുകണ്ടു
പ്ലാസ്റ്റിക്ക് സാധനങ്ങള്‍
പെറുക്കുന്ന ഒരു ജീവിതം
ഇരുട്ടില്‍ നില്‍ക്കുന്നു വഴിതെറ്റിയതാണ്
ആരൊ ബലമായി അന്യദേശത്ത് കൊണ്ടുപോയതാണീ
ജീവിതത്തെ ,
മഴയില്‍ ഒരു ദിനം നനഞ്ഞുപോയി
ഈ ജീവിതം.
എന്നാല്‍ തെല്ലുപരിഭവമില്ലാതെ നില്‍ക്കുന്നു
ഒടുക്കം യാത്ര ചോദിക്കുന്നു
മടങ്ങിവരാമെന്ന്പറഞ്ഞൊരുമ്മ
കടം വാങ്ങിക്കുന്നൂ ജീവിതം.

വഴികളില്‍
വളവില്‍പ്പനക്കാരിയൊരു ജീവിതം
ഊരുതെണ്ടിമറ്റൊന്ന്.

ഇവിടെയുണ്ട് ജീവിതം അന്യമായ്
ഇന്ത്യയുടെ മാപ്പ്
പൊതുവിവരങ്ങളടങ്ങിയ ഡയറി
ശില്‍പങ്ങള്‍
വില്‍ക്കുന്നുണ്ടവള്‍
തലസ്ഥാന നഗര‍ നിരത്തില്‍
വിലപേശി ജീവിതം.

[സാര്‍ .. ദാ .. നോക്കൂ
ചില ചുളിവുകള്‍ വന്നെന്നതൊഴിച്ചാല്‍ ഇത്
ഇന്ത്യയുടെ മാപ്പുതന്നെയാണുസാര്‍ ..
കേവലം ഒരു ചാഴയുടെ പണം പോലുമില്ലസാര്‍ ...
സാര്‍]

പക്ഷെ
ഇപ്പോള്‍ നിശ്ചലം
ചങ്ങലയ്ക്കിട്ടിരിക്കുന്നു
ഒരു പോമറേനിയന്‍ ജീവിതം.
.................................................


36അഭിപ്രായം ഇങ്ങനെയൊക്കെ:


Blogger

2009, മാർച്ച് 5, വ്യാഴാഴ്‌ച

പല കാലങ്ങളിലായി ആരോ വരഞ്ഞിട്ട ചിത്രങ്ങള്‍



വഴിയരികില്‍
ആളുകള്‍ കൂടുന്നിടങ്ങളില്‍
തല, ഉടല്‍
എന്നിങ്ങനെ
വെവ്വേറെ
അവയവങ്ങളാകെ
പലദിശകളിലായി
ഒരു ചിത്രകാരന്‍റെ ഭാവന.

ചിത്രങ്ങളിലേക്കുറ്റുനോക്കി
പല ദിശകളില്‍ നിന്നുവന്നവര്‍
പല അര്‍ത്ഥങ്ങളില്‍നില്‍ക്കുന്നു ,

ഒരു ചിത്രമാവുമ്പോള്‍
കഥയിലെന്നപോലെ
ഒരു പാട് ചോദ്യങ്ങളുണ്ട്.
അനുവാചകനും അവന്‍റെ
ഒരു ലോകമുണ്ട്.
കാഴ്ച്ചക്കാരനുമുണ്ട് ഒരു ലോകം;
നാളെ അവരിലൊരാള്‍
ഇതേപോലെ ഒരു ചിത്രം വരഞ്ഞേക്കാം
അയാള്‍ ഒരു നല്ല ചിത്രകാരനാവണമെന്നില്ല!

നിങ്ങള്‍ ആ കണ്ണുകളിലേക്ക് നോക്കൂ ...
കാഴ്ച്ചകളുടെ ഒരു വിതാനം അതൊളിപ്പിക്കുന്നുണ്ട് .
ആ വിരലുകള്‍ നമ്മോട് എന്തോ ആശംസിക്കുന്നുണ്ട്.
കാലുകളില്‍ ഇനിയും നടന്നിട്ടില്ലാത്ത -
വഴികളെക്കുറിച്ചുള്ള വെമ്പലാവാം.

ഇങ്ങനെ
ഈ വിധമൊരു ചിത്രം
വരഞ്ഞിട്ടതാരെന്നറിയാതെ
ആളുകള്‍ ...

അവര്‍ക്കിടയിലെവിടെയോ
മുഖമൊളിപ്പിച്ച്
അയാള്‍
ആരുടെ കണ്ണാവാം
ഉള്ളില്‍ സൂക്ഷിക്കുന്നത്?
ഈ കവിത മാര്‍ച്ച് 22ന് വാരാന്ത്യ കൗമുദിയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.(പല കാലങ്ങളിലായി ആരോ വരഞ്ഞിട്ട ചിത്രങ്ങള്‍)

ദൃശ്യം



കാണികള്‍ കൂടുന്ന സിനിമയാണ്
സംവിധായകനില്ലാത്ത
തിരക്കഥയില്ലാത്ത ഇതിവൃത്തമാണ്.
അപ്പപ്പോള്‍ കാണിക്കുന്നതാണ്!
തൊന്നുന്നതാണ്
തികച്ചും സംഭവബഹുലമാണ്.

ചിരിയുണ്ടാവും,
കണ്ണുനീരുണ്ടാവും,
സ്റ്റണ്ടുണ്ടാവും,
മുറിവുണ്ടാവും

ആശുപത്രിയാവും
വരാന്തയാവും;
ചിലപ്പോള്‍
പാവങ്ങളാവും,
പണക്കരാവും.

ഒടുക്കം
ശ്മശാനത്തിലാവും അപ്പോള്‍
കുറേ ആളുകളൊക്കെ കാണും;
പിന്നെ പിരിയും.

സംവിധായകനില്ലാത്ത -
തിരക്കഥയില്ലാത്ത -
സിനിമയാവുമ്പോള്‍ ;
എല്ലാം ഷോട്ടും ഒറിജിനലാവും.

കത്തി
ഒറിജിനല്‍ ‍കുത്ത്.

തോക്ക്
ഒറിജിനല്‍ ‍ഷൂട്ട്.

ബോംബ്
ഒറിജിനല്‍ പൊട്ട് ;
എത്രപേര്‍ എവിടങ്ങളിലെല്ലാമായി
ഒരു ക്രമീകരണവുമില്ല;

സംവിധായകനില്ലാത്ത
തിരക്കഥയില്ലാത്ത
സിനിമയാവുമ്പോള്‍ !
********************

32അഭിപ്രായം ഇങ്ങനെയൊക്കെ:


2009, മാർച്ച് 1, ഞായറാഴ്‌ച

ഇന്ത്യയെ ആരുകണ്ടെത്തും

സച്ചിന്‍റെബാറ്റിങ്ങ് കുതിപ്പില്‍
കുംബ്ലെയുടെ ബൗളിങ്ങ് മികവില്‍
ഇന്ത്യയുടെ നില ശക്തമായിരുന്നു.

മുമ്പൊന്നും മന:സ്സിലായിരുന്നില്ല
ഇങ്ങിനെ ഒരു രാജ്യത്തെ
മൂന്നുസ്റ്റമ്പില്‍നിര്‍ത്തി
ക്ലീന്‍ബൗളാക്കാമെന്ന്;
ഗാന്ധിയോ എന്തിന്
ഭഗത് സിംഗ്പോലുമോ?.

ഒരൊറ്റനിമിഷം
ലോകത്തെ മുഴുവന്‍
സ്പിന്‍ബൗളിങ്ങിനാലെ-
തുരത്താമെന്ന്
ജിന്നപോലും!.

സച്ചിനുശേഷം
ഇന്ത്യയുടെ ബാറ്റിങ്ങ്‌ നിര
നല്ലൊരുപിച്ചുപോലുംകണ്ടെത്താനാവാതെ.
ശക്തമായൊരു കുതിപ്പില്ലാതെ,
ഒരോള്‍റൗണ്ടര്‍പോലുമില്ലാതെ,
ഇന്ത്യയുടെ ബൗളിങ്ങ്‌ നിര!

ഭാവി ,ഭൂതം ,വര്‍ത്തമാനം
ഇങ്ങിനെയുള്ള-
അന്യേഷണവ്യഗ്രതയില്‍
'ഇന്ത്യയെ ഇനി ആരെ'ന്നചേദ്യം
ചുവരുകളില്ലാത്ത-
ദേശത്തുനിന്നും.
*****

ഗണികം



ഹൃദയത്തില്‍നിന്നും
ഹൃദയത്തിലേയ്ക്ക്
നീയെനിക്ക് പകര്‍ന്നുതന്നത്
പെയ്തുതീരാത്ത വര്‍ഷമായിരുന്നു...
ആ തനുവില്‍
ഇപ്പൊഴും ഞാന്‍ കുളിര്‍ന്നുവിറച്ചു.
ആയിരം നക്ഷത്രങ്ങളില്‍
നിന്‍റെ മുഖം കണ്ടു
രാത്രിയില്‍
ഏകാന്തതയുടെ തനുവില്‍
ഞാന്‍പോകവെ,
നീ നിലാവില്‍ കുളിച്ചു കിടന്നു...
ഇപ്പോള്‍ ഇങ്ങിനേയുമാണ്-
നിന്നെത്തിരഞ്ഞുതിരഞ്ഞ് ഞാന്‍
എന്നെത്തന്നെ മറന്നുപോകും
നിന്നെകണ്ടുകണ്ട്
ഞാന്‍
നിന്നിലേയ്ക്കുതന്നെ
തിരിച്ചുപോകും ...
ആയിരം വാക്കുകളില്‍നിന്ന്
നിന്‍റെ വാക്കുകള്‍
തിരകളായെന്നെ -
ചുറ്റിവരിഞ്ഞു.
മണല്‍കൈകളില്‍
നിന്‍റെ
കരസ്പര്‍ശമേറ്റിന്നുമീറനണിഞ്ഞു:
നിന്നില്‍ നിന്നും
എന്നിലേയ്ക്കൊരു സമുദ്രദൂരം ; കാലം.
*****

2008, മേയ് 11, ഞായറാഴ്‌ച

* ആത്മാക്കളുടെ ഭൂപടം

കുട്ടികള്‍ കളിമണ്ണില്‍
ചില രൂപങ്ങള്‍ തീര്‍ക്കുന്നു
തൃപ്തിയാവാതെ പലവിധംമാറ്റിപ്പണിയുന്നു
ദൈവത്തിനെ അവരും കണ്ടിട്ടില്ല
ഏതുരൂപത്തില്‍ഭാഷയില്‍ സംഭവിക്കുമെന്ന്
അവര്‍ക്കുമറിയില്ല!

കളിമണ്ണിനാല്‍മനുഷ്യനാണ്‌പ്രതിമകളൊക്കെയും തീര്‍ത്തത്
അവര്‍ക്കുമറിയില്ല

പലരൂപഭാവത്തില്‍
പലനിറങ്ങളില്‍
‍കാറ്റുപോലെ പലഭാവങ്ങളില്‍
മഴയെ വരയുമ്പോലൊന്ന്കളിമണ്ണില്‍ കുട്ടികള്
‍അറിയാത്ത ഭാഷയില്‍
‍ചില രൂപങ്ങള്‍ നെയ്തെടുക്കുന്നു

ശില്പിയല്ലവരെന്നാല്‍കണ്ടിട്ടില്ല
ഭൂപടങ്ങളിലൊന്നും
വരയില്‍മാത്രമൊതുങ്ങുകയും
ശിലയില്‍ അടയിരിക്കുകയും ചെയ്യുന്ന
ഇത്തരം ബിംബങ്ങളെ।

*[സമയം മഗസിനില്‍ പ്രസിദ്ധീകരിച്ചത്]

2007, ഏപ്രിൽ 24, ചൊവ്വാഴ്ച

അവള്‍‍‍‍ പെയ്യുന്നു(പ്രസിദ്ധീകൃതം;മാത്രൃഭൂമി ആഴ്ചപ്പതിപ്പ്)

ചിനുചിനെ തുടിതാളലയമൊരു
സൗഹൃദ വെള്ളപ്പാച്ചില്‍ത്തുഴകള്‍
പാടവരന്പിന്‍കാഴ്ചയിതാഹാ
തുരുതുരെ പെയ്യും മനമൊരുവീര്‍പ്പില്‍
കാണാതങ്ങനെനിന്നീടുന്പൊള്‍
പ്രാണനിലായിരമാശകള്‍
മിഴിനീര്‍ ത്തുള്ളിയുറഞ്ഞു-
തറയില്‍ തട്ടിത്തകര്‍ന്നൊരു
രാവിന്‍വ്യഥയൊരുചാലായ്
ചിനുചിനെതുടിതാളലയ-
ഭാവമിരന്പിതപ്പും തുടിയു തുടിയുമുയര്‍ത്തി
ചിനുചിനെയവള്‍ പെയ്യുന്നു.
തുടിതാളംപോയ് നൃത്തച്ചുവടില്‍
പാത്തുപതുങ്ങിയിരുന്നൊരു
പേച്ചുകള്‍അവള്‍ പെയ്യുന്നു.
കറുകറെവിണ്‍മുഖമിരുള്‍ മൂടുംന്പോ-
ളുള്ളിരന്പിപെയ്യുംരാവിന്‍
മൃതിയൊരുചാലായ്
പ്രളയമിതവള്‍ പെയ്യുന്നു.
ചിനുചിനെതുടിതാളം പോയ്
വേച്ചും വേച്ചുമിറയത്തൂഞ്ഞാലില്‍
ചെറുമുത്തുകളാക്കി,വേര്‍പ്പിന്‍
തുള്ളിയുറഞ്ഞതുഹൃത്തില്‍,
അവള്‍ പെയ്യുന്നു.


2002ജനുവരി 13

ക്രൗഞ്ചം(പ്രസിദ്ധീകൃതം;മാത്രൃഭൂമി ആഴ്ചപ്പതിപ്പ്)

ക്രൗഞ്ചമിഥുനപ്രാണപ്പിടച്ചിലില്‍
നൊന്തുനീറും രാവിന്‍ വ്യഥാമുഖംകൂട്ടുകാരി.
കൂട്ടുകാരിനിനക്കായ് കരുതിയൊരിറ്റു-

രക്തവും തോര്‍ന്നുപോയീറനില്‍.

കൊക്കുരുമ്മിയന്നെന്നെത്തഴുകികിയോ-

രിറ്റുജീവിനം മാത്രമായുള്ളില്‍
ചിറകുയര്‍ത്തിപറന്നുപറന്നുപോംക്രൗഞ്ചമേ ,

നിന്‍വ്യഥാലിംഗനം-
നെഞ്ചിനുള്ളില്‍ കൂടുകെട്ടിയൊ-

രാത്മലാപമായിന്നും.........'കൂട്ടുകാരി'-
കൂട്ടുകാരിനീയല്ലൊ?

2001 സെപ്തബര്‍ 30

തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍

ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...